ഒറ്റക്കുതിപ്പിൽ ഒറ്റയ്ക്കുള്ള യാത്രകളിൽ ആണ് മനസ്സിൽ പച്ചിലപ്പാതികൾ തളിരിടുന്നത്. തലക്കെട്ടുകൾ മനസ്സിൽ വന്നുവീണാൽ പിന്നെ ഇരിക്കപ്പൊറുതിയില്ല. വരയും വരിയും എന്നെയാണ് ‘അട‘യ്ക്കിരുത്തുന്നത്. ചിന്തകളും ചിത്രങ്ങളുമായുള്ള പ്രയാണം തുടങ്ങിയിട്ട് കുറേക്കാലമായി. ഓരോ തവണയും കുഞ്ഞുങ്ങളെ മുന്നിൽക്കിട്ടുമ്പോൾ ഞാനും വസന്തമാവും. കുഞ്ഞുണ്ണി മാഷിന്റെ കയ്യടക്കത്തിൽ തുടങ്ങി വി കെ യെന്നിന്റെ പരകായപ്രവേശത്തിലാണ് ഇപ്പോൾ. മുള്ളുകൾ കാലിൽ തറയ്ക്കുന്നതിന്റെ സുഖം ചിലപ്പോൾ പൂവിടുമ്പോഴാണ് തീരുക. ‘ചാരുസംഹിത ‘ കുഞ്ഞുങ്ങളെത്തേടിയുള്ള യാത്രകളാണ്. കുഞ്ഞുങ്ങൾ എന്നു പറഞ്ഞുകൂടാ, ഉള്ളിൽ കളിമ്പത്തോടെ കുഞ്ഞിത്തം കൊണ്ടുനടക്കുന്ന ആർക്കും ‘ചാരുസംഹിത’ സ്വീകാര്യമാവും. നീന്തൽ പഠിക്കാതെ വാക്കിന്റെ വരയുടെ അലകടലിലേയ്ക്ക് എടുത്തുചാടിയവന്റെ വെള്ളംകുടികളാണ് ചാരുസംഹിത. വാക്കിന്റെ തണ്ടിൽ വരയും വരയുടെ തണ്ടിൽ വാക്കും ബഡ്ഡ് ചെയ്യപ്പെട്ടിരിക്കുന്നു. സൌഹ്യദങ്ങൾക്കെല്ലാം സഹയാനങ്ങൾക്കെല്ലാം നന്ദി പറഞ്ഞ് തീർപ്പതെങ്ങനെ ഞാൻ?

No comments:
Post a Comment