Followers

Sunday, March 25, 2018

തലച്ചോറ് എന്നത് സ്വതന്ത്രഭരണസംവിധാനമുള്ള ഒരു പ്രവിശ്യയാണ്. അത് വഴിയിൽ കാണുന്നവരുടെയെല്ലാം മുന്നിൽ അടിയറവ് വയ്ക്കാനുള്ള പണയപ്പണ്ടമല്ല. ആലോചനയാണ് അതിൻ്റെ ഭരണഘടന. അവിടെ ആവേശം എന്നത് വല്ലപ്പോഴും വന്നുപോകേണ്ടുന്ന അതിഥി മാത്രമാണ്. ഒഴുക്കിനൊപ്പം നീന്തിപ്പോവുകയെന്നത് ആവർത്തിത സ്വഭാവമുള്ള ശീലക്കൈമാറ്റമാണ്.
യൗവനത്തിൻ്റെ വസന്തശോഭ നമ്മൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലുമൊക്കെ ദാനമായി നൽകിയിട്ട് അവരുടെ വാർദ്ധകം ആപാദചൂഢം ചൂടി കാലക്ഷേപം ചെയ്യുന്നു. വഴിയിൽ പൊലിഞ്ഞാലും അഥവാ പൂവിട്ടാലും ആർക്കെന്തു ചേതം?
പൂവുകളൂടെ മണങ്ങൾ തമ്മിലോ പൂമ്പൊടികൾ തമ്മിലോ ഏറ്റുമുട്ടി വഴിയിലൊരിടത്തും പരിക്കേറ്റു കിടക്കുന്നത് നമ്മൾ കണ്ടിട്ടില്ല. അത്രയും തിരക്കു പിടിച്ച തേനീച്ചകൾ പോലും അപഥസഞ്ചാരത്തിൽ അകപ്പെട്ട് തലകൾ തമ്മിൽ മുട്ടി മുറിവേറ്റു വഴിയിൽ കിടക്കുന്നതും കണ്ടിട്ടില്ല. എന്നാൽ നമ്മൾ മരണത്തെ പലവിധ വ്യാഖ്യാനങ്ങളിൽ പെടുത്തി സൗകര്യം പോലെ പുനരുപയോഗത്തിനായി കരുതിവയ്ക്കുന്നു.
മണ്ണിൻ്റെ തുറന്നിട്ട മനസ്സാണ് ആകാശം. അതിരുകൾ കടന്നുപോകാൻ ഒരു മേഘവും ഐഡൻ്റിറ്റി കാർഡ് കാണിക്കാറില്ല. പക്ഷേ നമ്മൾക്ക് നമ്മെ അകത്തിലും പുറത്തിലും തരിമ്പും വിശ്വാസമില്ലാതെയായി പോകുന്നു. ശരീരത്തിൻ്റെ മൂലകളെ, മടക്കുകളെ എപ്പോഴും നമ്മൾ സ്കാനിംഗിനു വിധേയമാക്കുന്നു. ശാസ്ത്രീയമായ ആ അഗ്നിപ്രവേശത്തിൽ ആത്മാവ് അഥവാ മനസ്സ് സീതാഹൃദയം പോലെ വ്യഥിതമാവുന്നു.
സാങ്കേതികത, വെറും യന്ത്രമുരൾച്ചയായി നമ്മുടെ സ്വകാര്യസുരഭിലതകളെ ആഗോളവ്യാപകമായി തുറന്നിടുന്നു. ഞാനറിഞ്ഞ കൗമാരങ്ങളിൽ ഞങ്ങളുടെ തലച്ചോറിൻ്റെ പകർപ്പവകാശവും വിയർപ്പവകാശവും ഏറെക്കുറെ ഞങ്ങളിൽത്തന്നെയായിരുന്നു..
'വിയർപ്പിൽ വിളവെടുക്കുന്നവരെ' അകലത്തുനിന്നു തന്നെ തിരിച്ചറിയുവാൻ ഏതു കണ്ണടയെയാണ് നമ്മൾ മൂക്കിൻ്റെ പാലത്തിൽ കുത്തിനിർത്തുക?

Friday, March 2, 2018

എല്ലാ ഊർജ്ജവും നമ്മൾ പലപ്പോഴും നേടുന്നത് നമ്മെ ഏറെ മുറിവേൽപ്പിരുന്ന തോൽവികളിൽ നിന്നാവും. അപൂർവ്വം ചിലർ മാത്രമാണ് അത്തരം നെല്ലിക്കാക്കടുപ്പമില്ലാതെ ജീവിതത്തിൽ വിജയിച്ചിട്ടുണ്ടാവുക. അത്തരം വിജയം അറിഞ്ഞവരിൽ പലരും അഹന്തയുടെ കരിന്തോടിനുള്ളിൽ ആവും. അവരുടെ ഗിരിപ്രഭാഷണങ്ങൾ നടത്തുക. അധികമാരുടേയും മനസ്സിൽ അവ തൊടാറുമില്ല. നോവറിഞ്ഞുവളരാൻ കഴിയുനത് ചിലപ്പോൾ ഒരു ഭാഗ്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ലോകത്തിലെ മനോഹരമായ ഇടങ്ങളിലേയ്ക്കുള്ള പല വഴികളും അത്യധികം ദുർഘടവുമാണല്ലോ! ഏറ്റവും മനോഹരവും മണവുമുള്ള പൂക്കൾക്കെല്ലാം മുള്ളുകൾ സഹജമാണ്. വിലപ്പെട്ട വിജയങ്ങൾ എല്ലാവർക്കും സ്വന്തമാകാത്തതും അതുകൊണ്ടുതന്നെ.
ഒരു മരം മണ്ണിനടിയിൽ എങ്ങനെയെല്ലാം കഷ്ടതയനുഭവിക്കുന്നുവെന്നോ, എന്തെല്ലാം തരം അപമാനങ്ങൾക്ക് ഇരയാവുന്നുവെന്നോ നമ്മളാരെങ്കിലും എപ്പോഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ? പൂക്കളെക്കുറിച്ചു മാത്രമാണ് എപ്പോഴും നമ്മുടെയെല്ലാം ചിന്ത. വേരുകൾ വേച്ചു വേച്ചു നടന്ന ദൂരവും കുടിച്ചിറക്കിയ വരൾച്ചയും കൂടെ കാണാൻ കഴിഞ്ഞാലേ നമ്മുടെ കാഴ്ചകൾ- കാഴ്ചപ്പാടുകൾ പൂർണ്ണമാവുകയുള്ളൂ.
വിമർശനങ്ങളെ വളമായി പരിവർത്തിപ്പിക്കുവാൻ ഉള്ള സാങ്കേതികത നമ്മിൽ 'ഇൻബിൽറ്റ്' ആണ്. അതറിയാത്തതിനാലാണ് നമ്മൾ പലപ്പോഴും മോഹാലസ്യപ്പെട്ടുപോകുന്നത്. സർഗ്ഗാത്മകമായ വിമർശകർ നമ്മുടെ എക്കാലത്തേയും വിലപ്പെട്ട സൗഹൃദങ്ങളാവാനും സാധ്യത ഏറെയുണ്ട്.
മാമരങ്ങളല്ല,. പുൽക്കൊടികളാണ് കൊടുങ്കാറ്റുകളെ മുറിപ്പെടുത്തിക്കൊണ്ട് തലയെടുപ്പോടെ ഈ ഭൂമിയിൽ നിലനിന്നിട്ടുള്ളത്. അതോർക്കുമ്പോൾത്തന്നെ നമ്മുടെ നിസ്സാരതയിൽ നമുക്ക് അഭിമാനവും ആത്മവിശ്വാസവും തോന്നിത്തുടങ്ങും.

സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...